ചെമ്പട്ട് | ഭാഗം : 7 | ശിവ
"ദേ ചേച്ചി ആദിയേട്ടനും കാർത്തു ചേച്ചിയും വരുന്നുണ്ട്..
"കാർത്തു ചേച്ചിയോ അതാരാ..
"അത് പിന്നെ നമ്മുടെ ആദിയേട്ടന്റെ മുറപ്പെണ്ണാണ്.. ഏട്ടൻ പറഞ്ഞിട്ടില്ലേ..
"ഇല്ല..പിന്നെ നീ അവനോട് മിണ്ടാനൊന്നും പോവേണ്ട..
"അതെന്താ ചേച്ചി..
" നീ ഇങ്ങോട്ട് ചോദ്യം ഒന്നും ചോദിക്കേണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി എന്നും പറഞ്ഞു ഞാൻ അവളുടെ കൈയും പിടിച്ചു മുന്നോട്ടു നടന്നു....
"ഹാ കാന്തമ്മോ നീ ഈ കുരുപ്പുമായി കൊച്ചു വെളുപ്പാൻ കാലത്ത് ഇത് എങ്ങോട്ടാ....
"ഉഗാണ്ടയ്ക്ക്.. എന്തേ പോരുന്നോ..
"ഓ ഇല്ലെടി സമയം ഇല്ല പിന്നെ ആവട്ടെ എന്നും പറഞ്ഞവൻ ചിരിച്ചു....
"ഇതാണോ ആദിയേട്ട.. ഏട്ടൻ പറയാറുള്ള ചേച്ചി ..
"അതേടി ഇതാണ് ആ മുതൽ.. ഞങ്ങളുടെ കാന്തമ്മ..
"ഓ അപ്പോൾ നീ ഈ നാട് മുഴുവൻ എന്നെപറ്റി പറഞ്ഞിട്ടുണ്ടോ.... എന്നും പറഞ്ഞു ഞാൻ അവന്റെ നേരെ ദേഷ്യപ്പെട്ടു..
"ചൂടാവാതെ കാന്തമ്മേ.. നിന്റെ വീരചരിതങ്ങൾ എല്ലാരും അറിഞ്ഞതിൽ സന്തോഷിക്ക്..
പിന്നെ പരിചയപെടുത്താൻ വിട്ടുപോയി..
ഇതെന്റെ മുറപ്പെണ്ണ് കാർത്തുമ്പി..
"കാർത്തുമ്പിയോ..
"കാർത്തുമ്പി അല്ല ചേച്ചി കാർത്തിക എന്നാണ് പേര്..
ഈ ഏട്ടൻ ഇട്ട പേരാണ് കാർത്തുമ്പിയെന്നു.. ഇപ്പോൾ എല്ലാവരും അതാണ് എന്നെ വിളിക്കുന്നത്..
"മ്മ്മം.. കാർത്തിക എന്ത് ചെയ്യുന്നു....
"പഠിക്കുവാണ് ഡിഗ്രി ഫസ്റ്റ് ഇയർ..
"മ്മ്മം ശെരിയെന്നാൽ നമുക്ക് പിന്നെ കാണാം എന്നും പറഞ്ഞു ഞാൻ മുന്നോട്ടു പോവാൻ തുടങ്ങിയതും അവളെന്റെ മുടിയിൽ പിടിച്ചു വലിച്ചു..
"അയ്യോ..
"സോറി ചേച്ചി ഈ മുടി ഒർജിനൽ ആണോന്ന് നോക്കിയതാണ്..
"അതേ ഒർജിനൽ തന്നെ ആണ്..
"ഓ സിറ്റിയിൽ താമസിച്ചിട്ടും എങ്ങനെയാണ് ചേച്ചി ഇത്രയും മുടി വളർത്തിയത്..
"അവൾ നിന്നെപ്പോലെ അല്ല ഡെയിലി കുളിക്കും എന്നും പറഞ്ഞു ആദി കാർത്തികയേ കളിയാക്കി..
"ഒന്നു പോടാ.. ഞാനും ഡെയിലി കുളിക്കാറുണ്ട് എന്നും പറഞ്ഞു അവൾ ആദിയുടെ കൈയിൽ നുള്ളി..
ഉടനെ "ഹാ വേദനിച്ചെടി എന്നും പറഞ്ഞു ആദി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു..
"അതേ കാർത്തികേ നമുക്ക് പിന്നെ കാണാം.. അമ്പലത്തിൽ പോവാൻ ഇറങ്ങിയതാണ്..
"ഓ ശെരി ചേച്ചി..
"ശെരി കാന്തമ്മോ എന്നാൽ ഞങ്ങളും നടക്കട്ടെ എന്നും പറഞ്ഞു ആദി അവളുടെ കൈയും പിടിച്ചു നടന്നു..
അതുകണ്ടപ്പോൾ എന്റെ ഉള്ളിൽ എവിടെ ഒക്കെയോ ചെറിയ കുശുമ്പ് തലപൊക്കി തുടങ്ങിയോന്നു ചെറിയൊരു സംശയം..
"ചേച്ചി ആരെ വായിനോക്കി നിൽക്കുവാണ് അവർ പോയി..വാ പോവാം എന്നും പറഞ്ഞു ലെച്ചു എന്റെ കൈയിൽ പിടിച്ചു വലിച്ചു..
അങ്ങനെ ഞാനും അവളും കൂടി നടന്നു നേരെ അമ്പലത്തിലെ ആൽത്തറക്കു മുന്നിൽ എത്തി..
അവിടുന്ന് അൽപ്പം മാറി ക്ഷേത്ര വാതിലിനു നേരെയുള്ള കാൽവിളക്കിൽ ആരോ കൊളുത്തിയ ദീപങ്ങൾ കാറ്റിൽ അണയാതെ നിൽപ്പുണ്ട്..
ഞങ്ങൾ നേരെ കിഴക്കേ ഗോപുരനടയിൽ എത്തി..
രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്.... ഗോപുരത്തിനുമുകളിൽ ' ഓം നമഃ ശിവായ ' എന്ന് എഴുതിയ ഫ്ലക്സ്ബോർഡ് കാണാം....
അതും കണ്ടു കൊണ്ടു ഞാൻ അവളുമായി ക്ഷേത്രത്തിലെ പ്രധാനവാതിലിൽ കൂടി അകത്തേക്ക് കേറി..
ആദ്യം കണ്ടത് സ്വർണ്ണം പൂശിയ വലിയൊരു കൊടിമരമാണ്..
കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം....
ഇവിടെയാണ് വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്...
പ്രധാന കവാടത്തിന് പുറത്തു നിന്നു നോക്കിയാൽ പ്രധാന പ്രതിഷ്ഠ കാണത്തക്ക രീതിയിൽ ആണ് ബലിക്കല്ല് ഉള്ളത് ....
ബലിക്കല്ല് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു.... ഇതിന് മുകളിൽ ബ്രഹ്മാവിന്റെയും
അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം....
ബലിക്കൽപ്പുരയിൽ നിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനിരു വശവും ശിവകുടുംബത്തിന്റെ ചിത്രം കാണാം..
പ്രദക്ഷിണ വഴി കരിങ്കല്ല് പാകിയും ചുറ്റുമുള്ള സ്ഥലങ്ങൾ മണലിട്ടുമാണ് നിൽക്കുന്നത്....
ധാരാളം മരങ്ങളും ചെടികളും ക്ഷേത്രമുറ്റത്ത് നിൽക്കുന്നു.... തെക്കുകിഴക്കു ഭാഗത്ത് ആയിട്ട്
കൂത്തമ്പലം കാണാം....
തെക്കേ നടയിൽ പ്രദക്ഷിണ വഴിയിൽ കൂടി നടന്നു ചെന്നപ്പോൾ ഗണപതിയുടെയും അവിടെനിന്ന് ഒരല്പം മാറി അയ്യപ്പന്റെയും ശ്രീകോവിലുകൾ കണ്ടു ..
ഈ ശ്രീകോവിലുകൾക്കടുത്താണ് നാഗരാജാവ് സാന്നിദ്ധ്യമരുളുന്നത്....
നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ
വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്നതാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ.... കിഴക്കുമാറി സുബ്രഹ്മണ്യൻ,
ദുർഗ്ഗാദേവി തുടങ്ങിയ ഉപപ്രതിഷ്ഠകൾ കാണാം....
സാമാന്യം വലിപ്പമുള്ള ചതുരശ്രീകോവിലാണ് ക്ഷേത്ര ത്തിനുള്ളത് ....
മുഖ മണ്ഡപത്തോടുകൂടിയ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുമേഞ്ഞിട്ടുണ്ട്....
അതിനു മുകളിൽ മനോഹരമായ സ്വർണ്ണത്താഴികക്കുടം തിളങ്ങി നിൽക്കുന്നുണ്ട് ....
ശ്രീകോവിലിൽ സ്വയം ഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു....
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു.. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവകൊണ്ട് വിഗ്രഹത്തിന്റെ നല്ലൊരു ഭാഗവും മൂടിയിട്ടിട്ടുണ്ട്.... സ്വയം ഭൂലിംഗമായതിനാൽ, മിനുക്കുപണികളൊന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.... ശിവലിംഗത്തിനടുത്ത് കഷ്ടിച്ച് അരയടി മാത്രം ഉയരമുള്ള ഒരു പാർവ്വതീപ്രതിഷ്ഠയുമുണ്ട്..
വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ പഞ്ചലോഹനിർമ്മിതമായ ഈ കൊച്ചുവിഗ്രഹം കാണാൻ കഴിയൂ....
പക്ഷേ അതുകാണാൻ എനിക്കായില്ല കാരണം ശിവലിംഗത്തിൽ നിന്ന് വീണു കിടക്കുന്ന മാലകൾ ഈ ദേവീപ്രതിഷ്ഠയെ മൂടിയിരുന്നു...
ഞാൻ പാർവതി സമേതനായ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു പ്രാത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പൂജാരി ഇലകീറിൽ ചന്ദനവുമായി എത്തി അതും വാങ്ങി ഞാൻ
ചുറ്റും നോക്കി..
ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ടും ദാരുശില്പങ്ങൾ കൊണ്ടും മനോഹരമായിരിക്കുന്നു....
ഈ ശ്രീകോവിലിന് നേരെ മുന്നിൽ നമസ്കാരമണ്ഡപമാണ്.... ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു മണ്ഡപമാണിവിടെയുള്ളത്...
അതിനോട് ചേർന്ന് ശിവ വാഹനമായ നന്തി പ്രതിഷ്ഠയും ഉണ്ട്..
ഇവിടെ ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് മഹാദേവനുള്ള പ്രധാന വഴിപാട്.. പട്ടും താലിയും ചാർത്തൽ, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് പാർവ്വതീ ദേവിക്കുള്ള പ്രധാന വഴിപാടുകൾ...
ശിവ ക്ഷേത്രം ആയതിനാൽ തന്നെ പൂർണ്ണ പ്രദക്ഷിണം പാടില്ലാത്തതിനാൽ ഞങ്ങൾ അവിടെ നിന്നും ഉപദേവതകളെയും തൊഴുതു പുറത്തേക്ക് ഇറങ്ങി..
=============================
ഞങ്ങൾ അമ്പലത്തിൽ നിന്നും ചെല്ലുമ്പോൾ മുത്തശ്ശൻ ഉമ്മറത്തു ചാരു കസേരയിൽ ഇരുപ്പുണ്ടായിരുന്നു..
"അമ്പലത്തിൽ പോയിട്ടെന്താ ഇത്രയും താമസിച്ചത്..
"അതു പിന്നെ മുത്തശ്ശാ അങ്ങോട്ട് പോവുന്ന വഴിക്ക് ആദിയേട്ടനെ കണ്ടു വർത്തമാനം പറഞ്ഞു നിന്നു അതുകൊണ്ടാണ് എന്ന് ലെച്ചു കേറി പറഞ്ഞു..
"ഓ നമ്മുടെ ഭാസ്‌കരന്റെ മോൻ.. അവൻ നിന്റെ കൂടെ അല്ലെ പഠിക്കുന്നത്..
"അല്ല മുത്തശ്ശാ ഒരേ കോളേജ് ആണ് അവൻ എന്റെ സീനിയർ ആണ്..
"മ്മ്മ്മ്മ് അവൻ ഇവിടെ വന്നു നിന്റെ മുത്തശ്ശിയോട് നിന്റെ കാര്യങ്ങൾ ഒക്കെ പറയാറുണ്ട്..
ഈശ്വരാ ഇവൻ ഈ നാട് മുഴുവൻ എന്നെപ്പറ്റി പറഞ്ഞിട്ട് ഉണ്ടെന്ന് തോന്നുന്നല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു..
"മോളെന്താ ആലോചിച്ചു നിൽക്കുന്നത് പോയി കഴിച്ചിട്ട് വാ നമുക്ക് ഈ നാടൊക്കെ ഒന്ന് ചുറ്റി കാണാം..
അതുകേട്ട് ഞാൻ സ്വപ്നം കാണുന്നതാണോ എന്നറിയാനായി എന്റെ കൈയിൽ ഒന്ന് നുള്ളി നോക്കി..
കാരണം ഞങ്ങൾ വന്നപ്പോൾ മുതൽ ഗൗരവം കാണിച്ചിരുന്ന മുത്തശ്ശൻ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല..
സന്തോഷം കൊണ്ടെനിക്ക് തുള്ളി ചാടാൻ തോന്നിപ്പോയി..
"ദേ ഇപ്പോൾ വരാം മുത്തശ്ശാ എന്നും പറഞ്ഞു ഞാൻ ചാടിത്തുള്ളി അകത്തേക്ക് പോയി..
മുത്തശ്ശന്റെ കൂടെ ഞാൻ പുറത്ത് പോവാണെന്നു അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും ഓടി നടന്നു ഞാൻ പറഞ്ഞു..
എന്റെ സന്തോഷം കണ്ടിട്ട് അവരുടെ മുഖത്തും സന്തോഷത്തിന്റെ പനിനീർ പൂക്കൾ വിരിഞ്ഞു..
വേഗം തന്നെ ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാൻ പോവാൻ റെഡിയായി മുത്തശ്ശന്റെ അടുത്തെത്തി..
"മുത്തശ്ശാ ഞാൻ റെഡി നമുക്ക് പോവാം..
"മ്മം ശെരി ലെച്ചു എന്തിയെ അവളെ കൂടി വിളിക്ക്..
"വിളിക്കേണ്ട കാര്യമില്ല ദേ അവൾ വരുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു..
അപ്പോഴേക്കും ലെച്ചു എത്തി..
"ശെരി എന്നാൽ നടക്കാം എന്നും പറഞ്ഞു മുത്തശ്ശൻ മുൻപേ നടന്നു പിന്നാലെ ഞങ്ങളും..
ഒരു രാജാവിന്റെ പ്രൗഢിയിൽ ആണ് മുത്തശ്ശന്റെ നടപ്പ്..
വഴിയിൽ കാണുന്നവരൊക്ക ബഹുമാനത്തോടെ കാണുന്നു..
അതൊക്കെ കാണുബോൾ ഉള്ളിൽ ഒരഭിമാനം തോന്നി..
ഒരു നാട് മുഴുവൻ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരാളുടെ കൊച്ചുമകൾ ആവാൻ കഴിയുക എന്നത് എന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ..
ശെരിക്കും അതൊക്കെ ആസ്വദിച്ചു ഒരു രാജകുമാരിയെ പോലെ ഞാൻ നടന്നു.. എന്റെ വാലായി ലെച്ചുവും..
ഗ്രാമത്തിലെ വയലേലകളും അവക്ക് കാവൽ നിൽക്കുന്നവരെ പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകളും കശുമാങ്ങ തോട്ടവും
ഒക്കെ കണ്ടു കൊണ്ടു നടന്നു ഞങ്ങൾ പുഴക്കരയിൽ എത്തി..
അവിടെ രാഘവേട്ടൻ ആളുകളെ അക്കരെ എത്തിക്കാനുള്ള തിരക്കിൽ ആയിരുന്നു..
അവിടുന്നു അൽപ്പം മാറി മറ്റൊരു വള്ളവും കിടക്കുന്നത് കണ്ടു..
മുത്തശ്ശൻ കുമാര എന്ന് വിളിച്ചതും താടിയും മുടിയുമൊക്ക നരവീണ പ്രായമുള്ള ഒരാൾ എവിടെ നിന്നോ ഓടി വന്നു..
"മോളെന്താ നോക്കി നിൽക്കുന്നത് പോയി ആ വള്ളത്തിൽ കേറൂ എന്നും പറഞ്ഞു മുത്തശ്ശൻ വള്ളത്തിന്റെ അടുത്തേക്ക് നടന്നു..
പിന്നാലെ ഞങ്ങളും നടന്നു..
കുമാരേട്ടൻ വള്ളത്തിൽ കേറിയ പിന്നാലെ ഞങ്ങളും വള്ളത്തിൽ കേറി.. അതിന് ശേഷം മുത്തശ്ശനും കേറി അതോടെ കൈയിലിരുന്ന വലിയ മുളങ്കോൽ പുഴയിൽ കുത്തി കൊണ്ടു വള്ളം പതിയെ തുഴഞ്ഞു തുടങ്ങി....
കുന്തിപ്പുഴ ഉറക്കത്തിൽ നിന്ന് ഉണർന്നതിന്റെ ആലസ്യത്തിലാണോ അതോ മധുരമൂറുന്ന കിനാവ് പാതിവഴിയിൽ നഷ്ടമായതിന്റെ വേദനയിൽ ആണോ എന്നറിയില്ല ചെറു ഓളങ്ങൾ ഉണ്ടാക്കി പതിയെ പതിയെ ഒഴുകുകയാണ്..
ആ ഓളപ്പരപ്പിനെ കീറി മുറിച്ചു കൊണ്ടു വള്ളം നീങ്ങുകയാണ്..
ഞാൻ ഇരുകരകളിലേക്കും നോക്കി..
പുഴക്ക് അതിർത്തി കല്പിച്ചു കൊണ്ടു ഇരു കരകളിലും നിറയെ മരങ്ങളും ചെടികളും നിൽക്കുന്നു..
തണുപ്പിന്റെ കുളിർമ്മയുള്ള കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി കൊണ്ടിരുന്നു..
പുഴയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടു വള്ളത്തിൽ പുഴയിലൂടെ ഉള്ള യാത്ര വർണ്ണിക്കാൻ ആവാത്ത വിധം മനോഹരമാണ്..
കുറച്ചു ദൂരം പുഴയിലൂടെ യാത്ര ചെയ്ത ശേഷം ഞങ്ങൾ തിരിച്ചു പോന്നു..
പുഴക്കരയിൽ ഇറങ്ങി.. നേരെ തറവാട്ടിലേക്ക് നടന്നു..
അതിനിടയിൽ ഇലഞ്ഞികാവിന്റെ അടുത്ത് ആവാറായപ്പോൾ ഇവിടെ ഒന്ന് കേറീട്ടു പോവാം മുത്തശ്ശാ എന്ന് ഞാൻ മുത്തശ്ശനോട് ചോദിച്ചു..
"ഇപ്പോൾ അവിടെല്ലാം കാട് പിടിച്ചു വഴി മൂടി കിടക്കുവാണ് മോളെ.. ഇന്ന് അതെല്ലാം തെളിക്കാൻ ആളെ വെച്ചിട്ടുണ്ട്..
വർഷങ്ങൾക്ക് ശേഷം ഇത്തവണ കാവിൽ പൂജയും വിളക്ക് വെപ്പും ഒക്കെ നടത്താൻ പോവാണ്..
"അതെന്താ മുത്തശ്ശാ ഇവിടെ ഇത്രയും വർഷം പൂജകൾ ഒന്നും ചെയ്യാതെ ഇരുന്നത്....
"അതൊക്കെ വലിയ കഥയാണ് കുട്ട്യേ.... നീ നിന്റെ മുത്തശ്ശിയോട് ചോദിച്ചാൽ മതി കഥയൊക്കെ അവൾ പറഞ്ഞു തരും എന്നും പറഞ്ഞു മുത്തശ്ശൻ നടന്നു..
പിന്നാലെ ഞങ്ങളും നടന്നു തറവാട്ടിൽ എത്തി..
=============================
രാത്രി ഭക്ഷണത്തിനു ശേഷം ഞാനും ലെച്ചുവും കൂടി മുത്തശ്ശിയുടെ റൂമിൽ എത്തി..
"എന്താ രണ്ടാൾക്കും ഉറക്കം വരണില്ലേ..
"ഇല്ല മുത്തശ്ശി.. മുത്തശ്ശി ഒരു കഥ പറഞ്ഞു താ അതുകേട്ടു ഞങ്ങൾ ഇന്ന് ഇവിടെ കിടന്നു ഉറങ്ങിക്കോളാം....
"കഥയോ എന്ത് കഥ.... എനിക്കു കഥയൊന്നും അറിയില്ലെന്റെ കുട്ട്യേ....
"വെറുതെ നുണയൊന്നും പറയേണ്ട മുത്തശ്ശൻ പറഞ്ഞല്ലോ മുത്തശ്ശിക്ക് കഥകൾ ഒക്കെ അറിയാമെന്നു....
"ഇല്ല കുട്ട്യേ എനിക്കു അറിയില്ല മുത്തശ്ശൻ ചുമ്മാ പറഞ്ഞതാവും....
"ഹേ മുത്തശ്ശൻ നുണയൊന്നും പറയില്ല.... മുത്തശ്ശിക്ക് പറയാൻ വയ്യെങ്കിൽ ഞങ്ങൾ പോവാണെന്നും പറഞ്ഞു ഞാൻ ലെച്ചുവുമായി പോവാൻ തുടങ്ങിയതും മുത്തശ്ശി വിളിച്ചു.....
"ഹാ ഇനി കഥയുടെ പേരും പറഞ്ഞു പിണങ്ങി പോവേണ്ട..
ഞാൻ പറയാം രാജാവിന്റെ കഥ മതിയോ.....
"ഹേ അതു വേണ്ട മുത്തശ്ശി എനിക്കു നമ്മുടെ ഇലഞ്ഞികാവിന്റെ കഥ മതി എന്ന് ഞാൻ പറഞ്ഞതും
മുത്തശ്ശി എന്റെ നേരെ ഒന്ന് തുറിച്ചു നോക്കി....
പതിയെ പതിയെ ആ മുഖത്തു ഭയം പടർന്നു പന്തലിക്കുന്നത് ഞാൻ കണ്ടു....
തുടരും...

Comments
Post a Comment