മയിൽപ്പീലിക്കാവ് | ഭാഗം : 5 | ശിവ
ഞാൻ മുൻപ് കണ്ടിട്ടുള്ള അതേ പെൺകുട്ടി..... ഇത്രയും ശക്തമായ മഴയും മിന്നലും ഉണ്ടായിട്ടും ഒരു കൂസലും ഇല്ലാതെ അവൾ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ആരാണിവൾ??
"നീ ജന്നൽ അടക്കാതെ എന്ത് നോക്കി നിൽക്കുവാടാ ചെറുക്കാ..
" ദേ അമ്മേ ഇവിടൊരു പെണ്ണ് നിൽക്കുന്നു.....
"പെണ്ണോ എവിടെ..????
എന്നും പറഞ്ഞു അമ്മ വന്നു നോക്കിയപ്പോളേക്കും അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല......
"ഇവിടെങ്ങും ആരെയും കാണുന്നില്ലല്ലോ...
"ഇവിടെ ഉണ്ടായിരുന്നമ്മേ....
"ഉവ്വ.. നിനക്ക് വെറുതെ തോന്നിയതാവും...
പെട്ടെന്ന് ജന്നൽ അടച്ചു കിടക്കാൻ നോക്ക്......
ഞാൻ ജന്നൽ അടച്ചു കിടന്നു.. എന്റെ മനസ്സ് നിറയെ ആ മുഖം ആയിരുന്നു..... ആരായിരിക്കും അവൾ???? അമ്മ പറയുമ്പോലെ ഇതൊന്നും എന്റെ വെറും തോന്നൽ അല്ല..... ഇതിന്റെ പിന്നിൽ എന്തോ ഉണ്ട് ..... അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഞാൻ മാത്രം അവളെ കാണുന്നത്.... എന്തായാലും ഇതിന്റെ സത്യം അറിയണം അതിനുള്ള വഴികൾ ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നുറങ്ങി പോയി......
ഇടക്കെപ്പോഴോ പൂട്ടികിടന്നിരുന്ന മേനാശ്ശേരി തറവാട് സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണർന്നു...... ഞാനാകെ വിയർത്തു കുളിച്ചു പോയി.... എന്തുകൊണ്ടാണ് ഞാൻ ഇപ്പോൾ ആ തറവാട് സ്വപ്നം കണ്ടത്...... ഒരുപക്ഷേ എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അവിടെ നിന്നും കിട്ടുമായി രിക്കും ...... എന്തായാലും നാളെ അവിടെ വരെ ഒന്നു പോയി നോക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു ഞാൻ കിടന്നു......
പിറ്റേന്ന് എഴുന്നേറ്റു ഫ്രഷായി ഞാൻ നേരെ പൂട്ടിക്കിടന്ന മേനാശ്ശേരി തറവാടിനെ ലക്ഷ്യം വെച്ചു നടന്നു....... തറവാടിന്റെ മുന്നിൽ ഞാൻ എത്തിയതും ഏതോ കാന്തിക ശക്തി എന്നെ ഉള്ളിലേക്ക് ആവാഹിക്കുന്നത് പോലെ ഒരു തോന്നൽ...... പതിയെ ഞാൻ തറവാടിന്റെ മുറ്റത്തേക്ക് കാല് വെച്ചതും പാലപ്പൂ മണമുള്ളൊരു കാറ്റെന്നെ തഴുകി കടന്നു പോയി...... മുറ്റത്താകെ കരിയിലകൾ വീണു ചിതറി കിടപ്പുണ്ട്...... ചുറ്റും കാട് പിടിച്ചു കിടക്കുന്നു.....
കരിയിലകൾ ചവിട്ടി മെതിച്ചു കൊണ്ടു ഞാൻ മെല്ലെ നടന്നു........ പകൽ ആണെങ്കിൽ പോലും ആരെയും ഭയപ്പെടുത്തുന്ന അന്തരീക്ഷം ആയിരുന്നു അവിടെ..... ആകെ ഒരു നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു......
ഞാൻ നേരെ വീടിന്റെ ഉമ്മറത്തേക്ക് കയറി.... വീട് പൂട്ടിയിട്ടേക്കുവാണ്. ഇതിനുള്ളിലേക്കു കയറാൻ എന്താണ് മാർഗമെന്ന് ആലോചിച്ചു ഞാൻ നിന്നു.....
പെട്ടെന്ന് രുദ്രേട്ടാ എന്നൊരു വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി... ദക്ഷയായിരുന്നു അത്.... ഇവളിതു എവിടുന്ന് വന്നു....
"എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ കണ്ടു ഏട്ടൻ ഇങ്ങോട്ട് പോരുന്നത് അതാണ് ഞാനും പിന്നാലെ വന്നത്.....
"മ്മം.... ഡി ഇതിനകത്തു കയറാൻ വല്ല വഴിയും ഉണ്ടോ....?
"ഏട്ടന് ഇതിനകത്ത് കേറിയിട്ട് എന്ത് കാണിക്കാൻ ആണ്.....
"ചുമ്മാ ഒരു രസം കുട്ടിക്കാലം തൊട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഇത്. നാട്ടിലേക്കു ഓരോ തവണ വരുമ്പോഴും ഓർക്കും ഇവിടെ കയറണം എന്ന് പക്ഷേ നാട്ടിൽ വന്നു കഴിയുമ്പോൾ ഈ കാര്യം മറന്നു പോവും....
പക്ഷേ ഇത്തവണ എന്തോ മറന്നില്ല....
" ഏട്ടന് വേറെ പണിയില്ലേ.... ആരേലും കണ്ടാൽ അപ്പോൾ തറവാട്ടിൽ ചെന്നു പറയും.....
"ഹാ ആരും കാണാൻ ഒന്നും പോവുന്നില്ല നീ മാർഗ്ഗം എന്തെങ്കിലും ഉണ്ടെങ്കിൽ പറ..... നിനക്കാവുമ്പോൾ സകല തരികിടയും അറിയാവല്ലോ......
"ഉവ്വ ഞാനില്ല.... എനിക്ക് പേടിയാ ഇവിടെ യക്ഷി ഉണ്ടെന്നല്ലേ മുത്തശ്ശി ഒക്കെ പറഞ്ഞിരിക്കുന്നത് വാ നമുക്ക് പോവാം.....
" ഓ ഒരു പേടിത്തൊണ്ടി.. യക്ഷി മണ്ണാങ്കട്ട ഇവിടെങ്ങും ഒരു കോപ്പുമില്ല.....
"ഓ അപ്പോൾ ഏട്ടന് യക്ഷിയെ പേടിയില്ലേ.....
"ഇല്ല....
"എന്നാൽ കയറാൻ ഒക്കെ മാർഗ്ഗം ഉണ്ട്.......
"എന്ത് മാർഗം..??
"ഈ വീടിന്റെ താക്കോൽ ഇവിടെ തന്നെയുണ്ട്....
"ഇവിടെ തന്നെയോ എവിടെ..
"വാ കാട്ടിത്തരാം എന്നും പറഞ്ഞവൾ തൂണിന്റെ സൈഡിൽ നിന്നും താക്കോൽ എടുത്തു.....
"ദേ കണ്ടോ ഇതാണ് ഇതിന്റെ താക്കോൽ.....
"ങേ.... ഇതിവിടെ ഉണ്ടെന്നു നിനക്കെങ്ങനെ അറിയാം..
"അപ്പം തിന്നാൽ പോരെ മോനെ കുഴി എണ്ണണോ.... ആരേലും കാണും മുൻപ് വേഗം തുറന്നു അകത്തേക്ക് കയറാൻ നോക്ക്..
"മ്മം ശെരി എന്നു പറഞ്ഞു ഞാൻ താക്കോൽ വാങ്ങി അത് തുറന്നു. കിർ കിർ ശബ്ദത്തോടെ വാതിൽ മെല്ലെ തുറന്നതും
കടവാവലുകൾ കൂട്ടത്തോടെ ചിറകടിച്ചു വീടിനുള്ളിൽ നിന്നും പുറത്തേക്കു പറന്നു പോയി .....
അകത്താകെ ഇരുൾ വീണു കിടക്കുന്നു......ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല.....
അൽപ്പം ഭയത്തോടെ ഞാൻ അകത്തേക്ക് കയറി.... പിന്നാലെ അവളും കയറി.....
ദക്ഷ നേരെ പോയി ജന്നൽ തുറന്നു അതോടെ മുറിയിലാകെ വെട്ടം വീണു..... എല്ലായിടത്തും മാറാല പിടിച്ചു കിടക്കുന്നു..... ചുറ്റും ചിലന്തികൾ വലകെട്ടി ഇരക്കു വേണ്ടി കാത്തിരിക്കുകയാണ് ...... ആകെ ഒരു മൂകത തളം കെട്ടി നിൽക്കുന്നു...... ആരായാലും ഒന്നു പേടിച്ചു പോവും......
ഒരു കാലത്ത് നാട്ടിലെ പണവും പ്രതാപവുമായി സകല ഐശ്വര്യങ്ങളോടും കൂടി നിന്നിരുന്ന തറവാട് ആയിരുന്നു ഇതെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.....
അന്നൊക്കെ ബന്ധുക്കളും മറ്റുമായി ഇവിടെ എപ്പോഴും നിറച്ചു ആളുകൾ ഉണ്ടായിരുന്നത്രെ...... ഇപ്പോൾ തറവാട്ടിലെ ആരും തന്നെ ജീവനോടെ ഇല്ല..... എല്ലാവരും കൊല്ലപ്പെട്ടു..... യക്ഷി കൊന്നെന്നാണ് പറയുന്നത്...... സത്യം എന്താണെന്നു ഈശ്വരനു മാത്രം അറിയാം...... ഞാൻ ചുറ്റും നോക്കി വീടിനുള്ളിൽ മൊത്തം തടിപ്പണിയാണ്........ ഒരുപാടു മുറികൾ ഉണ്ട്..... ഞാൻ മെല്ലെ ഓരോ മുറികളും തുറന്നു കണ്ടു.... അതിൽ തെക്കേ അറ്റത്തെ മുറി എന്തൊക്കെയോ മന്ത്ര ചരടുകളാൽ ബന്ധിച്ചു പൂട്ടി കിടക്കുന്നു.......
അതെന്താണ് അങ്ങനെ എന്നറിയാൻ വേണ്ടി ഞാൻ മെല്ലെ ആ കതകിൽ തള്ളിയതും ചരടുകൾ എല്ലാം പൊട്ടി വീണു വാതിൽ മെല്ലെ തുറന്നു..... അപ്പോൾ ഇത് പൂട്ടിയിട്ട് ഇല്ലായിരുന്നോ.......
എന്തായാലും ഞാൻ അകത്തേക്ക് കയറി പിന്നാലെ അവളും........
ആ മുറിയിൽ നിറയെ ചിത്രങ്ങൾ പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു..... ആരോ വരച്ച ചിത്രങ്ങൾ ആണെന്ന് തോന്നുന്നു.... ഞാനതിൽ ഒന്നെടുത്തു കൈകൊണ്ടു തുടച്ചു നോക്കി അതിസുന്ദരനായ ഒരാളുടെ പടം ആണത്..... കണ്ടിട്ട് ഗന്ധർവ്വൻ ആണെന്ന് തോന്നുന്നു.... വരച്ചത് കാണാൻ നല്ല ഭംഗി ഉണ്ട്.... ആരായിരിക്കും ഇത് വരച്ചതെന്നു ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ടു നിൽക്കുമ്പോൾ ഭിത്തിയിൽ നിന്നും ഒരു ചിത്രം എന്റെ മുന്നിലേക്ക് വീണു..... ഞാനാ ചിത്രം കൈകൊണ്ട് തുടച്ചു നോക്കി..... പെട്ടെന്ന് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി...... ഞാൻ കാണാറുള്ള പെൺകുട്ടിയുടെ മുഖം....
"ഡി ഈ പെണ്ണിനെയാ ഞാൻ എപ്പോഴും കാണാറുള്ളത്.....
"അതുകേട്ടവൾ പൊട്ടി ചിരിച്ചു.....
"എന്താടി ചിരിക്കുന്നത്.......
"ഈ പെണ്ണിനെ കണ്ടെന്നോ ഒന്ന് പോ രുദ്രേട്ട തമാശ പറയാതെ..... ഇവൾ മരിച്ചിട്ട് കുറെ വർഷങ്ങൾ ആയി...... നമ്മളൊക്കെ ജനിക്കുന്നതിനും കുറെയധികം വർഷങ്ങൾ മുന്നേ ആണത്...... പിന്നെങ്ങനെയാണ് ഇവളെ രുദ്രേട്ടൻ കാണുന്നത്..
"മരിച്ചെന്നോ..... പോടീ ഞാൻ കണ്ടത് ഇവളെ തന്നെയാണ്...... ഇന്നലെയും കണ്ടു..
"ഏട്ടന് തോന്നിയതാവും......
"അല്ലെടി സത്യം.. ഞാൻ കണ്ടതാണ്......
"എന്റെ ഏട്ടാ ഇതാണ് ദേവയാനി ഈ തറവാട്ടിലെ ഇളമുറക്കാരി.... ഇതെല്ലാം അവൾ വരച്ച ചിത്രങ്ങൾ ആണ്...... ചിത്രം വരയിൽ സ്വയം ഒതുങ്ങി കൂടി തന്റേതായ സ്വപ്നലോകത്തു ജീവിച്ചിരുന്ന ഒരു പാവം തൊട്ടാവാടി പെണ്ണായിരുന്നു അവൾ..... നമ്മുടെ ഈ ഗ്രാമത്തിൽ എല്ലാവർക്കും അവളെ ഭയങ്കര ഇഷ്ടം ആയിരുന്നു..... ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവളെ വളർത്തിയത് മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു.... കണ്ടാൽ ആരും ഒന്നു നോക്കി പോകുന്ന ഒരു നാട്ടിൻപുറത്തുകാരി കുട്ടി..... അവളെ കാണാൻ തന്നെ അത്രക്ക് ഐശ്വര്യം ആയിരുന്നു.... നല്ല അടക്കവും ഒതുക്കവും ഈശ്വര വിശ്വാസവുമുള്ളൊരു പെണ്ണ് കൂടി ആയിരുന്നു അവൾ.....
അതുകൊണ്ട് തന്നെ ഒരുപാട് ചെറുപ്പക്കാർ വിവാഹ അഭ്യർത്ഥനയുമായി അവളുടെ പിന്നാലെ ചെന്നിട്ടുണ്ട് പക്ഷേ അവൾക്കൊരാളോടും താല്പര്യം തോന്നിയില്ല കാരണം അവൾ മനസ്സിൽ മറ്റൊരാൾ ചേക്കേറി പാർത്തിരുന്നു...... അവളുടെ ഉള്ളിലെ പ്രണയം മുഴുവൻ അയാൾക്കായി അവൾ മാറ്റി വെച്ചിരുന്നു.....
"അതാരായിരുന്നെടി....????
"അതൊരു ഗന്ധർവ്വനെ ആയിരുന്നു.......
"ഗന്ധർവനേയോ....??
"അതേ ഗന്ധർവനേ തന്നെ...... കുട്ടികാലം മുതൽ മുത്തശ്ശി പറഞ്ഞു തന്നിരുന്ന കഥകളിലൂടെ ഗന്ധർവ്വനോട് തോന്നിയ ഇഷ്ടം അവൾ പോലും അറിയാതെ അവളുടെ ഉള്ളിൽ പ്രണയമായി വളർന്നു വന്നു..
പറഞ്ഞു കേട്ട കഥകളിലെ ഗന്ധർവനെ ഒരു നോക്കെങ്കിലും നേരിൽ കാണാൻ അവൾ ഒരുപാട് കൊതിച്ചു.....
ഒടുവിൽ വൃത്തമെടുത്തു ഗന്ധർവനോടു പ്രാത്ഥിച്ചു തുടങ്ങി.... ഒടുവിൽ അവളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന്റെയും പ്രാത്ഥനയുടെയും ഫലമായി അവളുടെ മുന്നിൽ ഗന്ധർവ്വൻ പ്രത്യക്ഷപ്പട്ടു......... ചിത്രാ പൗർണ്ണമി നാളിൽ ആയിരുന്നു അത്..... പാലമരചുവട്ടിൽ രാത്രി പ്രാത്ഥനയിൽ മുഴുകി നിന്ന അവളുടെ ചുറ്റും പാലപ്പൂവിന്റെ വശ്യമായ ഗന്ധം അടിച്ചു.... അവൾ കണ്ണു തുറന്നു നോക്കുമ്പോൾ ആകാശത്തു നിന്ന് ഒരു നീല വെളിച്ചം മരത്തിന്റെ അടുത്തേക്ക് വന്നു പതിച്ചു..... പിന്നീട് അവിടാകെ പുക കൊണ്ടു മൂടി..... പതിയെ പതിയെ ആ പുക ചുരുളുകൾക്ക് ഇടയിൽ നിന്നും സൂര്യ തേജസ്സോടെ സുന്ദരനായ ഒരു യുവാവ് ഇറങ്ങി വന്നു.... അവന്റെ കഴുത്തിലും കൈകളിലും സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നു.... തലയിൽ ഒരു കുഞ്ഞു കിരീടം... അതിന്റെ ഒത്ത നടുക്ക് നീല വജ്രക്കല്ലു പതിച്ചിരുന്നു......താൻ ഏതോ സ്വപ്നം കാണുകയാണെന്ന് വിചാരിച്ചിരുന്ന അവളുടെ അടുത്തേക്ക് ഒരു ചെറു പുഞ്ചിരിയുമായി അവൻ വന്നു..... അവരുടെ ആദ്യ സംഗമം...... അവളുടെ ഉള്ളിൽ പ്രണയത്തിന്റെ പൂത്തിരി കത്തി...... അവളെ അവൻ മാറോടു ചേർത്ത് പിടിച്ചു..... തന്റെ പ്രിയപ്പെട്ടവന്റെ നെഞ്ചിലേക്ക് അവൾ മുഖം ചേർത്ത് വെച്ചു.... അവന്റെ കരവലയത്തിനുള്ളിൽ അവൾ സ്വയം മറന്നു നിന്നു..... പ്രണയാർദ്രമായ അവരുടെ ആദ്യ കണ്ടുമുട്ടലിന് ഒടുവിൽ പിന്നീടുള്ള ഓരോ രാവിലും ആ പാല മരച്ചുവട്ടിൽ വെച്ചു അവർ കണ്ടുമുട്ടി.....
സുന്ദരികളായ ഏതു സ്ത്രീകളോടും ഗന്ധർവ്വൻമാർക്ക് താല്പര്യം തോന്നാറുണ്ടെങ്കിലും അവളുടെ സ്നേഹത്തിനു മുന്നിൽ ഗന്ധർവനും തോറ്റു പോയി...... അവളെ അവനും പ്രണയിച്ചു തുടങ്ങിരുന്നു..... ഓരോ കണ്ടു മുട്ടലുകളും അവരുടെ പ്രണയത്തെ കൂടുതൽ ഗാഢമാക്കി ..... പരസ്പരം പിരിയാൻ കഴിയാത്ത അവസ്ഥയായി അവർ.... ഒടുവിൽ ഗാന്ധർവ്വ വിധി പ്രകാരം തന്നെ അവളുടെ കഴുത്തിൽ താലി കെട്ടാൻ ഗന്ധർവ്വൻ തീരുമാനിച്ചു...... അതിനുള്ള മുഹൂർത്തവും അവർ തീരുമാനിച്ചു..... അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ നിമിഷങ്ങളിലൂടെ അവൾ കടന്നു പോയി.... പ്രണയം അവളുടെ സ്വപ്നങ്ങൾക്ക് മഴവില്ലിൻ ചാരുതയേകി..... പക്ഷേ അവളുടെ സന്തോഷങ്ങൾക്കു അധികം ആയുസ്സുണ്ടായിരുന്നില്ല.....
വിവാഹം നിച്ഛയിച്ച രാത്രിയിൽ അണിഞ്ഞൊരുങ്ങി പുറത്തേക്കു പോവാനൊരുങ്ങി നിന്ന അവളുടെ മുന്നിൽ വിധി അമ്മാവന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു....
രക്ഷപെടാൻ പലതും പറഞ്ഞു നോക്കിയിട്ടും സകലതും വെളിച്ചത്തായി..... അവരുടെ രാത്രി സംഗമത്തെ കുറിച്ച് അമ്മാവൻ നേരത്തെ മനസ്സിലാക്കിയിരുന്നു..... പറ്റിയ ദിവസത്തിനായി അയാൾ കാത്തിരിക്കുക ആയിരുന്നു.... അവളെ അന്ന് തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു.......... മുറിക്കു പുറത്ത് മന്ത്ര ചരടുകളാൽ ബന്ധിച്ചു.... അതോടെ ഗന്ധർവന് അങ്ങോട്ട് ചെല്ലാൻ പറ്റാതെ ആയി.... ആഗ്രഹിച്ച വിവാഹം നടക്കാത്തതിനെക്കാൾ തന്റെ പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ കഴിയാത്ത സങ്കടത്തിൽ അവളുടെ മനസ്സ് മെഴുകുതിരി പോലെ ഉരുകി കൊണ്ടിരുന്നു..... തന്റെ പ്രിയപ്പെട്ടവളെ കാണാൻ പറ്റാതെ ആയതോടെ തറവാട്ടിലും നാട്ടിലും ഗന്ധർവന്റെ ഉപദ്രവം ഉണ്ടായി..... ഒടുവിൽ ശല്യം കൂടി കൂടി വന്നതോടെ നാട്ടുകാരും തറവാട്ടുകാരും കൂടി ചെന്നു ചെറുവത്തൂർ ഇല്ലത്തെ മഹാ മാന്ത്രികനായ ശങ്കര നാരായണൻ ഭട്ടതിരിയെ കൊണ്ടു വന്നു ഗന്ധർവനേ ബന്ധിച്ചു..... ഇതറിഞ്ഞ ദേവയാനി ആകെ തകർന്നു ഭ്രാന്തിയെ പോലെ ആയി....
അവളുടെ മാറ്റം എല്ലാരിലും അൽപ്പം പേടിയുണർത്തിച്ചു..... അവൾ ജീവിച്ചിരുന്നാൽ ഗന്ധർവനേ മോചിപ്പിക്കാൻ ശ്രമിക്കുമെന്നും അങ്ങനെ ഗന്ധർവ്വൻ മോചിതനായാൽ പിന്നെ നാട് നശിക്കും എന്നും അമ്മാവൻ നാട് മുഴുവൻ പറഞ്ഞു നടന്നു..... അതിനു പിന്നിൽ അമ്മാവന് ഒരു ഗൂഡലക്ഷ്യം കൂടി ഉണ്ടായിരുന്നു അവളെ കൊന്നു അവളുടെ സ്വത്തുക്കൾ എല്ലാം സ്വന്തമാക്കുക എന്നതായിരുന്നു അത്.....
അതിനു തടസ്സമായി നിന്ന മുത്തശ്ശനെയും മുത്തശ്ശിയേയും അയാൾ ആദ്യം കൊന്നു.... പിന്നീട് അവളെ കഴുത്തു ഞെരിച്ചു കൊന്ന് കെട്ടി തൂക്കി.... അവൾ ആത്മഹത്യ ചെയ്തത് ആണെന്ന് പറഞ്ഞു പരത്തി അയാൾ എല്ലാം നേടിയെടുത്തു.... പക്ഷേ അയാളുടെ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല..... അയാളുടെ മുന്നിൽ അവൾ പ്രതികാര ദാഹിയായ യക്ഷിയായി പുനർജനിച്ചു.... പിന്നിട് അങ്ങോട്ട് ദുർമരണങ്ങളുടെ ഘോഷയാത്ര ആയിരുന്നു നാട്ടിൽ അരങ്ങേറിയത്.... തറവാട്ടിലെ ഒരാളെ പോലും അവൾ ബാക്കി വെച്ചില്ല...... തന്റെ പ്രണയം ഇല്ലാതാക്കാൻ കാരണമായ നാട് നശിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു നാട്ടിൽ പലരും അവളുടെ കരങ്ങളാൽ കൊല്ലപ്പെട്ടു..... ഒടുവിൽ എല്ലാവരും കൂടി വീണ്ടും ഭട്ടതിരിയെ വിളിച്ചു വരുത്തിച്ചു ....... നീണ്ട പൂജകൾ വേണ്ടി വന്നു അവളെ തളക്കാൻ...... ഭട്ടതിരിയുടെ മന്ത്ര ശക്തിക്കു മുന്നിൽ അവൾ കീഴടങ്ങി. കാവിലെ പാലമരചുവട്ടിൽ തന്നെ അവളെ ബന്ധിച്ചു......
അത് പറഞ്ഞു തീർന്നപ്പോഴേക്കും ദക്ഷയുടെ മുഖം ശോകമൂകമായി മാറി..... അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.....
"എന്താടി എന്തുപറ്റി.....????
"ഹേയ് ഒന്നുമില്ല.....
"മ്മം എന്നാലും ഇത്രയും കൃത്യമായി ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.....
"അതുപിന്നെ മുത്തശ്ശി പറഞ്ഞു കേട്ടതാണ്....
"മുത്തശ്ശിയോ എപ്പോൾ എന്നിട്ട് ഇതൊന്നും മുത്തശ്ശി എന്നോട് പറഞ്ഞിട്ടില്ലല്ലോ......
"ആ പക്ഷേ എന്നോട് പറഞ്ഞിട്ടുണ്ട്...... അതേ നിന്നു സമയം കളയാതെ നേരം ഒരുപാടായി നമുക്ക് പോവാം എന്നും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി.... കൂടെ ഞാനും.......
ഏട്ടൻ നടന്നോളൂ ഞാൻ വീട് പൂട്ടിയിട്ട് വരാമെന്നവൾ പറഞ്ഞത് കൊണ്ടു ഞാൻ മുന്നോട്ട് നടന്നു റോഡിലേക്കു ഇറങ്ങിയതും എന്റെ മുന്നിൽ ദക്ഷ നിൽക്കുന്നു.... ഒരു നിമിഷം ഞാൻ ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി....
"ഏട്ടൻ ഇതെവിടെ പോയി കിടക്കുവായിരുന്നു തറവാട്ടിൽ എല്ലാവരും അന്വേഷിക്കുന്നു വേഗം വാ....
"ഞാൻ വേഗം തിരിഞ്ഞു നോക്കി അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല..... ഞാൻ അകത്തേക്ക് ഓടി പോയി നോക്കി വാതിൽ പൂട്ടി കിടക്കുന്നു..... താക്കോൽ അവിടെങ്ങും നോക്കിയിട്ട് കണ്ടില്ല....
എന്റെ പിന്നാലെ അവളും വന്നു.......
"ഏട്ടാ ഇതെന്തു നോക്കുവാ.. ഇങ്ങോട്ടൊന്നും കേറരുതെന്നു പറഞ്ഞിട്ടില്ലേ..... എനിക്ക് എന്തോ പേടിയാവുന്നു വേഗം വാ നമുക്ക് പോവാം എന്ന് പറഞ്ഞവൾ പുറത്തേക്കു നടന്നു....
"ഡി ഒന്നു നിന്നേ സത്യം പറ നീ അല്ലേ എന്റെ കൂടെ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നത്....
"ഞാനോ ഇതു നല്ല കൂത്തു ഏട്ടന്റെ തലയ്ക്കു തളം വെക്കാൻ നേരമായി എന്റെ പൊന്നേട്ടാ ഞാൻ ഇപ്പോൾ തറവാട്ടിൽ നിന്നും വരുന്ന വഴിയാണ്.... ആ ഞാൻ എങ്ങനെ ആണ് ഇവിടെ ഏട്ടന്റെ കൂടെ ഉണ്ടാവുന്നത്.....
"അപ്പോൾ പിന്നെ എന്റെ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു......
"എന്റെ പ്രേതം ആയിരിക്കും..... അല്ലാതെ പിന്നെ..... വായിനോക്കി നിൽക്കാതെ വാ പോവാം....
"മ്മ്മം നീ നടന്നോ ഞാൻ പുറകെ വന്നോളാം എന്നു പറഞ്ഞു ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളും മനസ്സിൽ പേറി ഞാൻ തറവാട്ടിൽ എത്തി.....
നേരെ അകത്തേക്ക് കയറി റൂമിലെത്തി കട്ടിലിൽ പോയി കിടന്നു.....
എന്റെ ചിന്തകൾ മുഴുവൻ ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു...... ദക്ഷയുടെ രൂപത്തിൽ ഇന്ന് എന്നോട് സംസാരിച്ചത് ആരായിരുന്നു..... ദേവയാനി ആയിരിക്കുമോ...... അപ്പോൾ യക്ഷി ഉണ്ടെന്നു പറയുന്നതൊക്കെ സത്യം തന്നെ ആയിരുന്നല്ലേ..... ഇനി യക്ഷി ഇല്ലെന്നു വിശ്വസിക്കാൻ എനിക്ക് ആവില്ല കാരണം അത്തരത്തിൽ ഉള്ളൊരു അനുഭവം ആണെനിക്ക് ഉണ്ടായത്......
എന്തായാലും പിന്നീടുള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും ഞാൻ ആ പെൺകുട്ടിയെ കണ്ടില്ല മാത്രമല്ല മുൻപത്തെ പോലെ പ്രത്യേക അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല...... അതുകൊണ്ട് തന്നെ എന്റെ മനസ്സിൽ നിന്നും പതിയെ പതിയെ യക്ഷിയെ കുറിച്ചുള്ള ചിന്തകൾ എല്ലാം പോയി മറഞ്ഞു..... അതിനിടയിൽ ദക്ഷയുമായുള്ള വഴക്കും കാര്യങ്ങളും ഒക്കെയായി ദിവസങ്ങൾ കടന്നു പോയി.... ഒടുവിൽ അമ്പലത്തിൽ ഉത്സവത്തിന് കൊടിയേറി......
അന്ന് സന്ധ്യക്ക് ദീപാരാധന തൊഴാൻ എല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി..... ഏറ്റവും അവസാനം അമ്പലത്തിൽ എത്തിയത് ഞാൻ ആയിരുന്നു...... ക്ഷേത്രം മുഴുവൻ ദീപ പ്രഭയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു.... അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്..... ആയിരകണക്കിന് ആളുകൾ വന്നു മഹാദേവനെ തൊഴുതു മടങ്ങുന്നു ....
അതിനിടയിൽ എന്റെ കണ്ണുകൾ തിരഞ്ഞത് ദക്ഷയെ ആയിരുന്നു....
ഒടുവിൽ എന്റെ കണ്ണുകൾ അവളെ കണ്ടെത്തി..
ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അവൾ ആരോടോ സംസാരിച്ചു കൊണ്ടു നിൽക്കുകയാണ്...... ദീപ പ്രഭയിൽ അവളുടെ മുഖം കൂടുതൽ ശോഭയുള്ളതായി തോന്നി......
ഞാൻ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു.. പെട്ടെന്ന് ഒരു കൈ വന്നു എന്റെ തോളിൽ പതിച്ചു.........
"ഹലോ രുദ്രേട്ടാ ഓർമ്മയുണ്ടോ എന്നെ....?
"ഹാ നീയോ നീ ഇതെവിടുന്നു പൊട്ടി മുളച്ചടി പിശാചേ....
"അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലെ.....
"അതെന്നാടി മീനു നീ അങ്ങനെ പറഞ്ഞത് നമ്മളെല്ലാം ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ....
"അതേയതെ ഇപ്പോഴും ഞാൻ നമ്മുടെ കുട്ടിക്കാലത്തെ ഓരോ കാര്യങ്ങൾ ഓർത്തു ചിരിക്കാറുണ്ട്....
"ഉവ്വ ഉവ്വേ അതൊക്കെ ഒരു കാലം.. ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യകാലം....
അതൊക്കെ പോട്ടെ നീ എന്നു വന്നു.... നിന്റെ പഠിപ്പൊക്കെ എങ്ങനെ പോണു....
"ഓ ഉച്ചക്ക് വന്നതേയുള്ളൂ..... പിന്നെ പഠിപ്പിനെ കുറിച്ച് മാത്രം ചോദിക്കരുത് ഏട്ടാ എങ്ങനെ ഒക്കെയോ പോണു അത്ര തന്നെ ....
അപ്പോഴാണ് ഞാൻ ദക്ഷയെ ശ്രദ്ധിച്ചത് സംസാരത്തിനിടയിലും അവൾ ഞങ്ങളെ ഇടക്കിടെ നോക്കുന്നുണ്ട്..... അവളുടെ മുഖത്തു ദേഷ്യം കലർന്ന ഒരു ഭാവം..... അവൾക്കു പണ്ടേ ഇവളെ ഇഷ്ടമല്ല.... അതുകൊണ്ട് തന്നെ ദക്ഷയെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു........
ഞാൻ മീനുവിനോട് കൂടുതൽ ചിരിച്ചു കളിച്ചങ്ങു സംസാരിച്ചു.... പതിയെ പതിയെ നടന്നു ആൽമര ചുവട്ടിൽ എത്തി ദക്ഷ ശെരിക്കു കാണത്തക്ക വിധം തന്നെ നിന്നു.... പെട്ടെന്ന് മീനു ഒരു എഴുത്തെന്റെ കൈയിൽ തരുന്നത് കണ്ടു ദക്ഷ വേഗം അങ്ങോട്ടേക്ക് വന്നു.... ദക്ഷയെ കണ്ടതും മീനു പിന്നെ കാണാം ഏട്ടാ എന്നു പറഞ്ഞു അവിടുന്ന് പോയി.....
ഞാൻ നോക്കുമ്പോൾ ദക്ഷ എന്നെ തുറിച്ചു നോക്കി നിൽക്കുന്നു..
"എന്താടി നോക്കി പേടിപ്പിക്കുന്നത്....
"അവളെന്താ തന്നത്....
"ലവ് ലെറ്റർ....
"ഇവിടെ വെച്ച് കൊഞ്ചി കുഴയാൻ നിങ്ങൾക്കു നാണമുണ്ടോ ഇതൊരു അമ്പലപ്പറമ്പല്ലേ.....
"അതിന് നിനകെന്താടി കോപ്പേ എനിക്കിഷ്ട്ടമുള്ളതു ഞാൻ ചെയ്യും..... എന്തായാലും ഈ ലെറ്റർ ഞാനൊന്ന് ഒ വായിക്കട്ടെ എന്നു പറഞ്ഞു തുറക്കാൻ ഒരുങ്ങിയതും അവളത് തട്ടി പറിച്ചു കീറി കളഞ്ഞു....
"എന്ത് തെമ്മാടിത്തരം ആണെടി നീ ഈ കാണിച്ചത്.. അതെന്തിനാ കീറി കളഞ്ഞത്....
"അതേ എനിക്കു ഇഷ്ടമുള്ളത് ഞാനും ചെയ്യും എന്നും പറഞ്ഞവൾ ദേഷ്യം കേറി നടന്നു......
ഞാൻ അവളുടെ പിന്നാലെ ചെന്നു കൈയിൽ കയറി പിടിച്ചു..
"ഡി ഒന്നു നിന്നെ.... നീ എന്തിനാ അത് കീറി കളഞ്ഞത്....
"ഞാൻ പറഞ്ഞല്ലോ അതെന്റെ ഇഷ്ടം ആണെന്ന്....
"ഓഹോ അങ്ങനെ ആണോ അല്ലാതെ നിനക്കെന്നോട് ഒന്നും ഉണ്ടായിട്ടല്ല അല്ലേ....
"എന്ത് ഉണ്ടാകാൻ....... കൈ വിട് എനിക്കു പോണം
"ഡി കോപ്പേ ഞാൻ അവളോട് സംസാരിക്കുന്നത് കണ്ടപ്പോൾ നിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു.... ദേഷ്യം കേറി നിന്റെ കൈയിൽ ഇരുന്ന പൂക്കൾ പിച്ചി ചീന്തി താഴേക്കു ഇടുന്നതും കണ്ടു......
"ഓഹോ അങ്ങനെ ആണെങ്കിൽ ഞാൻ അന്ന് ശ്രീയേട്ടനോട് സംസാരിച്ചു നിന്നപ്പോൾ ഏട്ടന്റെ മുഖം മാറുന്നത് ഞാനും കണ്ടിരുന്നു.... അതെന്തു കൊണ്ടാണ്....?????
"എന്റെ മുഖം മാറിയെന്നോ ഒന്നു പോയേടി നീ അവനോട് സംസാരിച്ചാൽ എനിക്കെന്താ....?
"ഉവ്വ ഉവ്വേ......അപ്പോൾ പിന്നെ ഈ കൊലുസ്സ് എന്തിനാ മോനെ എനിക്ക് തരാതെ സൂക്ഷിച്ചു വെച്ചിരുന്നത്..... എന്ന് പറഞ്ഞവൾ കാലിൽ കിടക്കുന്ന കൊലുസ്സ് കാണിച്ചു....
"ഇതെങ്ങനെ നിനക്ക് കിട്ടി..... നീ എന്റെ ബാഗിൽ നിന്നും മോഷ്ടിച്ചത് അല്ലേടി കള്ളി.. പെരുങ്കള്ളി..
"കള്ളി നിങ്ങളുടെ മറ്റവൾ.... നിങ്ങൾ അല്ലേ എന്റെ കൊലുസ്സ് മോഷ്ടിച്ചത്.......
"പിന്നെ ഈ ഇത്തിരി ഇല്ലാത്ത കൊലുസ്സ് മോഷ്ടിച്ചിട്ട് എനിക്കു എന്നാ കിട്ടാനാ....
"ഓഹോ പിന്നെന്തിനാ മോനെ ഇത് എനിക്കു തരാതെ കൊണ്ടു നടന്നത് ....
"തരാൻ വേണ്ടി ഇരുന്നതാണ് ....
"ഉവ്വ ഉവ്വേ.... ഞാൻ പോണു......
"ഡി നിൽക്കെടി എനിക്കൊരു കാര്യം പറയാനുണ്ട്....
"എന്താ പറ....
"അതുപിന്നെ....
"അപ്പോഴേക്കും ഹായ് ശ്രീയേട്ടൻ.... എന്നും പറഞ്ഞവൾ അവനെ കണ്ടു അവന്റെ അടുത്തേക്ക് പോയി..
"കോപ്പ് അവനു വരാൻ കണ്ടൊരു നേരം... ദേഷ്യം കേറി ഞാൻ അവിടുന്ന് നടന്നു..
കാവിന്റെ അടുത്ത് കൂടി തറവാട്ടിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ഒരലർച്ച കേട്ടു ഞാൻ ഞെട്ടി....
ശബ്ദം കേട്ടത് കാവിന് അകത്തു വെച്ചാണ്...... പേടി ഉണ്ടായിരുന്നെങ്കിലും എന്താണ് അവിടെ നിന്ന് ഒച്ച കേട്ടതെന്നു അറിയാനായി ഞാൻ വേഗം കാവിനകത്തേക്കു കയറി..... അകത്തേക്ക് ചെന്നതും നേരിയ വെളിച്ചത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന രാഘവേട്ടനെയാണ് ഞാൻ കണ്ടത്.....
എന്താണ് നടന്നെതെന്നു ഒരെത്തും പിടിയും കിട്ടിയില്ല....... ആ കിടപ്പു കണ്ടാൽ തന്നെ ഭയന്നു പോവും...... ഞാൻ അവിടെ നിന്ന് ഇറങ്ങി വേഗം അമ്മാവന്റെ അരുകിൽ എത്തി കാര്യം പറഞ്ഞു....... അമ്മാവനടക്കം കാര്യം അറിഞ്ഞു
ഓടിക്കൂടിയ എല്ലാവരുടെയും മുഖത്തു ഭയത്തിന്റെ നിഴൽ വീണിരിക്കുന്നത് ഞാൻ കണ്ടു.......
എല്ലാവരെയും ഭീതിയിൽ ആഴ്ത്തി
പിന്നീട് അങ്ങോട്ട് പല ദുർമരണങ്ങളും നടന്നു.....
ഒടുവിൽ എല്ലാവരും കൂടി ജ്യോത്സ്യനെ വിളിച്ചു വരുത്തിച്ചു പ്രശ്നം വെച്ച് നോക്കാൻ തീരുമാനിച്ചു...... അതി കേമനായ ജ്യോൽസ്യൻ വന്നു പ്രശ്നം വെച്ചു....... ആ പ്രശ്നം വെയ്പ്പിന്റെ ഒടുവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായി.......
ഭട്ടതിരി ബന്ധിച്ചിരുന്ന യക്ഷി സ്വതന്ത്രയായിരിക്കുന്നു...... ഈ മരണങ്ങൾക്ക് എല്ലാം പിന്നിൽ അവളുടെ അടങ്ങാത്ത പകയാണത്രെ.....അതിലൂടെ അവൾ കൂടുതൽ ശക്തയായിരിക്കുന്നു മാത്രമല്ല വൈകാതെ തന്നെ അവൾ ഗന്ധർവനേയും മോചിപ്പിക്കും...... അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ നാട് തന്നെ അവർ നശിപ്പിക്കും....
അതുകൊണ്ട് തന്നെ എത്രയും വേഗം അവളെ ബന്ധിക്കണം അതിന് കഴിവുള്ള ആളെ കൊണ്ടുവരണം..
"അതിന് ഭട്ടതിരി മരിച്ചു പോയില്ലേ ഇനിയിപ്പോൾ എന്ത് ചെയ്യും, അതിന് പറ്റിയ വേറെ ആരാണ് ഉള്ളത്.....??
"നിങ്ങൾ പേടിക്കണ്ട അദ്ദേഹത്തിന്റെ തറവാട്ടിൽ തന്നെ അതിനുള്ള പ്രതിവിധി ഉണ്ട് അദ്ദേഹത്തേക്കാൾ കേമനായ അദ്ദേഹത്തിന്റെ തലമുറയിൽ പെട്ട ഇളമുറക്കാരൻ സൂര്യ നാരായണ ഭട്ടതിരി.....
അദ്ദേഹത്തെ പോയി കണ്ടു കാര്യം പറയുക.......
ഉടനെ തന്നെ ഭട്ടതിരിയെ കാണാൻ ചിലരെ പറഞ്ഞു അയച്ചെങ്കിലും പോയവരുടെ മരണ വാർത്ത ആയിരുന്നു പിന്നീട് കേട്ടത് അതോടെ ആളുകൾക്ക് കൂടുതൽ ഭയമായി........
എന്ത് ചെയ്യണം എന്നൊരു എത്തും പിടിയും കിട്ടുണ്ടായിരുന്നില്ല..... അവളുടെ രൂപത്തിൽ മരണം ഏതു നിമിഷവും വരാമെന്ന സ്ഥിതി ആയിരുന്നു..... പേടിയോടെ ആണ് ഓരോരുത്തരും ഓരോ നിമിഷവും തള്ളി നീക്കിയത്......
എല്ലാവരുടെയും അവസ്ഥ കണ്ടപ്പോൾ എനിക്കെന്തോ സങ്കടമായി പിന്നെ ആ ദൗത്യം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു..
"അമ്മാവാ ഭട്ടതിരിയെ കാണാൻ ഞാൻ പോവാം....
"നീയോ വേണ്ട മോനെ പോയവരുടെ ഒക്കെ അവസ്ഥ കണ്ടില്ലേ.... നീ എങ്ങും പോവേണ്ട.... എന്ത് വന്നാലും നമുക്കെല്ലാവർക്കും ഒന്നിച്ചു അനുഭവിക്കാം.... അതുമതി.
"പേടിക്കണ്ടെന്നേ എനിക്കൊന്നും വരില്ല.......
"വേണ്ട നിന്നെ വെച്ചൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല..
"മോനെ അമ്മാവൻ പറയുന്നത് കേൾക്കെടാ നീ പോവണ്ട എനിക്ക് ആകെ കൂടി നീ ഒരാളെ ഒള്ളൂ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല....
"എന്റെ അമ്മേ.... അമ്മ ഒന്നു പേടിക്കാതെ ഇരിക്ക് എനിക്കൊന്നും വരില്ല.....
"വേണ്ട നീ പോവേണ്ട ഇവിടെങ്ങാനും അടങ്ങി ഇരിക്കാൻ നോക്ക്.....
"ഇല്ല എന്നെ കൊണ്ടു പറ്റില്ല ആരൊക്ക എതിർത്താലും ഞാൻ പോവും അദ്ദേഹത്തെ ഇവിടെ കൊണ്ടുവരികയും ചെയ്യും.....
ഈ നാട്ടിലുള്ളവരുടെ കണ്ണീർ കണ്ടിട്ട് പേടിച്ചു തറവാട്ടിൽ ഒളിച്ചിരിക്കാൻ എനിക്കാവില്ല ഞാൻ പോവാണ് എന്നെ ആരും തടയാൻ നിൽക്കേണ്ട എന്നും പറഞ്ഞു ഞാൻ അവിടുന്നു ഇറങ്ങി.....
അമ്മ പോവരുതെന്നു പറഞ്ഞു കരയുന്നുണ്ടായിരുന്നു......
കുറച്ചു ദൂരം ഞാൻ മുന്നോട്ട് നടന്നതും ദക്ഷ പിന്നാലെ ഓടിവന്നെന്നെ വിളിച്ചു....
"ഏട്ടാ എന്തിനാ ഈ വാശി ഏട്ടൻ പോവേണ്ട ....
"ഈ വാശി നല്ലൊരു കാര്യത്തിന് വേണ്ടിയിട്ടാണ്.. ഞാൻ പോവും....
"വേണ്ട ഏട്ടാ എല്ലാവരും പറയുന്നത് കേട്ടിട്ട് എനിക്കെന്തോ പേടിയാവുന്നു.......
"നീ എന്തിനാടി പേടിക്കുന്നത്.... ഞാൻ മരിച്ചാൽ പിന്നെ നിനക്കെന്റെ ശല്യം ഉണ്ടാവില്ലല്ലോ..
അതുകേട്ടവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു....
"ഏട്ടൻ എനിക്ക് ശല്യം ആണെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ.......
"ഇല്ല പക്ഷേ എനിക്കങ്ങനെ തോന്നി.....
"ഹാ തോന്നും തോന്നും മറ്റു പലരും മനസ്സിൽ ഉള്ളപ്പോൾ അങ്ങനെ ഒക്കെ തോന്നും....
"മറ്റു പലരുമോ.. അതാരാടി..??
"എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിക്കേണ്ട.. ഞാൻ എല്ലാം നേരിൽ കണ്ടതല്ലേ....
"നീ എന്ത് മാങ്ങാത്തൊലി കണ്ടെന്നാണ് ഈ പറയുന്നത്....
"ഓ ഒന്നും ഓർമയില്ലാത്ത ഒരു ഇള്ളക്കിടാവ്....
"ഡി കോപ്പേ നീ എന്താണെന്നു വെച്ചാൽ തെളിച്ചു പറ....
"ആ മീനുവില്ലേ അവളുമായിട്ട് ഏട്ടന് എന്താ ബന്ധം എന്തിനാണ് അവളുടെ കൈയിൽ നിന്നും എഴുത്തു വാങ്ങിയത്....
"ഓ അതാണോ കാര്യം.... ഡി പൊട്ടി അവൾ അത് അജുവിന് കൊടുക്കണം എന്നു പറഞ്ഞു തന്ന കത്താണ്....
"അജുവിനോ എന്തിന്......??
"ബെസ്റ്റ് അപ്പോൾ നിനക്ക് കാര്യങ്ങൾ ഒന്നും അറിയില്ലേ അവർ തമ്മിൽ പ്രേമത്തിലാടി....
"ങേ അവർ തമ്മിലോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.....
"പിന്നെ നിന്നോട് പറഞ്ഞു നിന്റെ അനുവാദം മേടിച്ചാണല്ലോ നാട്ടിൽ എല്ലാവരും പ്രേമിക്കുന്നത്.... ഒന്നു പോടീ ഊളെ....
അന്ന് അവൾ അവിടെങ്ങും നോക്കിയിട്ട് അവനെ കണ്ടില്ല.. നാളെ അവൾ അമ്മാവന്റെ വീട്ടിൽ പോവാണ് രണ്ടു ദിവസം കഴിഞ്ഞേ വരുകയുള്ളു അതുകൊണ്ട് ഈ കത്ത് അജുവേട്ടന് കൊടുക്കാമോ എന്നും ചോദിച്ചു എന്റെ കൈയ്യിൽ തന്നതാണ് അല്ലാതെ വേറൊന്നുമില്ല....
അതുകേട്ടവളുടെ മുഖത്തു സന്തോഷത്തോടൊപ്പം ചെറിയൊരു ചമ്മലും പടർന്നു.....
"നിന്റെ ചമ്മിയ മോന്ത കാണാൻ നല്ല രസമുണ്ട് മോളെ.... അതൊക്കെ പോട്ടെ അവളെനിക്ക് ലെറ്റർ തന്നെന്നും പറഞ്ഞു നീ എന്തിനാ ഇത്രയും ചൂടാവുന്നത്....... നിനക്കെന്താ ഇത്രയും ദേഷ്യം.....
"ദേഷ്യമോ എനിക്കോ എന്തിന്..???
"ഹാ അത് ശെരിയാ നിനക്ക് ദേഷ്യം വരേണ്ട കാര്യമില്ലല്ലോ.....എന്റെ സ്ഥാനത്തു ആ ശ്രീ ആയിരുന്നെങ്കിൽ ദേഷ്യം വന്നേനെ അല്ലേ....??
അതുകേട്ടവൾ ഒന്നു ചിരിച്ചു..
അത് കണ്ടു എനിക്ക് ദേഷ്യം വന്നു.
"ശെരിയടി ഞാൻ പോവാണ് ....
"രുദ്രേട്ടാ പോവല്ലേ....
ഞാൻ ശ്രീയേട്ടനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഏട്ടന് എന്നോട് ദേഷ്യം തോന്നിയോ....
"ദേഷ്യമോ എന്തിന്....
"ഉവ്വ ഉവ്വേ എന്നിട്ടാണോ മുഖം വീർപ്പിച്ചു നടന്നത്....
"നിനക്ക് തോന്നിയതാവും....
"ഡാ പൊട്ടൻ ഏട്ടാ ഞാൻ ഏട്ടനെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയിട്ടാണ് ശ്രീയേട്ടനോട് അത്രയും കളിച്ചു ചിരിച്ചു സംസാരിച്ചത്...... അങ്ങേർക്കു വേറെ കാമുകി ഒക്കെ ഉണ്ട്....
അതുകേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി..... പാവം അവനെ ഇത്രയും ദിവസം മനസ്സിൽ വെറുതെ തെറി പറഞ്ഞല്ലോ എന്നോർത്തു കൂട്ടത്തിൽ ഒരു ചെറിയ വിഷമവും വന്നു....
"എന്താ ഏട്ടൻ ആലോചിക്കുന്നത്.....
"ഹേയ് ഒന്നുമില്ല........
"ഇനിയെങ്കിലും മനസ്സിൽ ഉള്ളത് ഒന്ന് തുറന്നു പറഞ്ഞു കൂടെ......?
"എന്ത് പറയാൻ ഒന്നു പോയേടി......
"ഓ ഈ പൊട്ടനെ പ്രേമിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.... ഇഷ്ടമാണെന്ന് വാ തുറന്നു പറഞ്ഞാൽ വായിൽ നിന്ന് മുത്ത് പൊഴിഞ്ഞു പോവുമായിരിക്കും.....
എന്നൊക്കെ പറഞ്ഞവൾ പിറുപിറുത്തു....
"നീ എന്തെങ്കിലും പറഞ്ഞോ..??
"ഇല്ലേ ഞാൻ ഒന്നും പറഞ്ഞില്ല എന്റെ മോൻ വീട്ടിലേക്കു വാ നമുക്ക് പോവാം..... അവൾക്ക് ദേഷ്യം വന്നു.
സത്യം പറഞ്ഞാൽ അപ്പോളത്തെ അവളുടെ മുഖഭാവവും സംസാരവും കേട്ടെനിക്ക് ചിരി വന്നു....
എന്റെ വായിൽ നിന്നും ഇഷ്ടമാണെന്നു കേൾക്കാൻ അവൾ വല്ലാതെ കൊതിക്കുണ്ടെന്നു മനസ്സിലായി.....
ഞാൻ അവളുടെ തോളിൽ കൈവെച്ചു അവളെ മെല്ലെ എന്നിലേക്ക് അടുപ്പിച്ചു.... ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി...... പ്രണയത്തിന്റെ നൂറായിരം ഭാവങ്ങൾ അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.... അവളെ എന്റെ ആ നെറുകയിൽ ചുംബിച്ചു..... ചെറിയൊരു നാണത്തോടെ അവളെന്റെ മാറിലേക്ക് മുഖം ചേർത്ത് നിന്നു ......
"ഡി നീ തറവാട്ടിലേക്ക് പൊക്കോളൂ ഞാൻ ഭട്ടതിരിയെ കണ്ടിട്ട് വന്നോളാം....
"വേണ്ട ഏട്ടാ എനിക്ക് പേടിയാ ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ....
പറഞ്ഞു തീർക്കും മുൻപ് ഞാൻ അവളുടെ വാ പൊത്തി......
"നീ ഇത്രക്ക് തൊട്ടാവാടി ആവല്ലേ.....
"എങ്കിൽ ഞാനും വരാം ഏട്ടന്റെ കൂടെ.....?
"അതുവേണ്ട...... നീ എന്തിനാടി പേടിക്കുന്നത് അമ്മയുടെയും നിന്റെയും പ്രാത്ഥന ഉള്ളപ്പോൾ പിന്നെ എനിക്കെന്ത് സംഭവിക്കാൻ ആണ്...... നീ ധൈര്യമായിട്ട് തറവാട്ടിലേക്ക് പൊക്കോളൂ എന്നും പറഞ്ഞു ഞാൻ അവളെ തള്ളി പറഞ്ഞു വിട്ടു.. മനസ്സില്ല മനസ്സോടെ അവൾ നടന്നു.... ഇടക്കിടെ അവളെന്നെ തിരിഞ്ഞു നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.......
അവളുടെ സങ്കടം കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു ഒരു പക്ഷേ ഇനി ഒരിക്കലും അവളെ കാണാൻ പോലും പറ്റിയെന്നു വരില്ല യക്ഷിയുടെ അടുത്ത ഇര ഞാനായിരിക്കും...... എന്തായാലും വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു വിചാരിച്ചു ഞാൻ മുന്നോട്ട് നടന്നു..... കാവിന്റെ അടുത്ത് നിന്നു മാറി ഒരു ഇടവഴി ഉണ്ട് അതിലേ പോയാൽ ഗ്രാമത്തിന്റെ അതിർത്തിയിൽ പെട്ടെന്ന് എത്താം അതുകൊണ്ട് തന്നെ ഞാൻ അതിലെ വേഗം
നടന്നു.......
തുടരും....

Comments
Post a Comment